Thursday, October 30, 2008

ഉമ്മ

ഹംസക്ക്‌ 3 വയസ്സുള്ളപ്പോൾ അവന്റെ ഉപ്പ മരിച്ചു. പിന്നിട്‌ ഉമ്മയാണവനെ വളർത്തിയത്‌. പാടത്തും പറമ്പിലും, മറ്റുള്ളവരുടെ അടുക്കളയിലും ജോലി ചെയ്താണ്‌ ഹംസയെ ഉമ്മ വളർത്തിയത്‌.

എന്നാൽ, ഹംസ ഉമ്മയെ വെറുത്തിരുന്നു. കാരണം ഉമ്മക്ക്‌ ഒരു കണ്ണില്ല. കുട്ടുകാർ അവനെ കളിയാക്കിയപ്പോൾ ആ കുഞ്ഞു ഹൃദയം വേദനിച്ചു. അത്‌ ഹംസയോടോപ്പം വളർന്നു.

ഉമ്മ, എന്നും ഹംസയുടെ സ്കുളിൽ ചെന്ന് അവന്റെ വിശേഷങ്ങൾ അന്വേഷിച്ചിരുന്നു. അത്‌ ഹംസക്ക്‌ കൂടുതൽ പ്രയാസമുണ്ടാക്കി. ഒരു കണ്ണില്ലാത്തവളെന്ന് കുട്ടുകാർ അവരെ കളിയാക്കി. അതിന്‌ ശേഷം, ഹംസ ഉമ്മയെ കൂടുതൽ വെറുക്കാൻ തുടങ്ങി.

ഒരിക്കൾ ഹംസ ഉമ്മയോട്‌ പറഞ്ഞു "നിങ്ങൾ കാരണം എനിക്കെന്റെ കുട്ടുകാരുടെ മുന്നിൽ നാണംകെടേണ്ടി വരുന്നു. നിങ്ങൾക്ക്‌ എവിടെയെങ്കിലും പോയി മരിച്ച്‌ കൂടെ"

ഉമ്മ ഒന്നും പറഞ്ഞില്ല. അവർ ചിരിച്ചു. മകനോടുള്ള കലർപ്പില്ലാത്ത സ്നേഹത്തിന്റെ ചിരി.

കുട്ടുകാരുടെ പരിഹാസം സഹിക്കവയ്യതെ ഹംസ നാട്‌വിട്ടു. മറ്റോരു നാട്ടിൽചെന്ന് ചില്ലറ ജോലികളുമായി ജീവിച്ചു.

വർഷങ്ങൾക്ക്‌ ശേഷം.

ഇന്ന് ഹംസ പട്ടണത്തിലെ അറിയപ്പെടുന്ന വ്യപാരിയാണ്‌. കുട്ടികളും ഭാര്യയുമായി, സുഖജീവിതം നയിക്കുന്നു.

ഒരു ഭിവസം, അവന്റെ ഉമ്മ ഹംസയുടെ ബഗ്ലാവിന്‌ മുന്നിൽ വന്നു. പേരക്കുട്ടികളെ കണ്ടിട്ടില്ലാത്ത ആ മതാവ്‌, ഹംസയുടെ കുട്ടികളെ കണ്ടതും നിയന്ത്രണം വിട്ടു. എന്നാൽ ഒരു കണ്ണുള്ള വികൃതമായ ഒരു സ്ത്രിയെ കണ്ട ഹംസയുടെ കുട്ടികൾ ഭയന്ന് നിലവിളിച്ചു.

പൊട്ടിത്തെറിച്ച്‌കൊണ്ട്‌ ഹംസ ഉമ്മയോട്‌ പറഞ്ഞു "നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു എന്റെ വിട്ടിൽ വരാൻ. എന്തിനാണ്‌ എന്റെ കുട്ടികളെ നിങ്ങളുടെ വികൃത മുഖം കാണിച്ച്‌ ഭയപ്പെടുത്തുന്നത്‌. ഇറങ്ങി പോകൂ".

വളരെ ശാന്തമായി അവർ പറഞ്ഞു "എന്നോട്‌ ക്ഷമിക്കണം. എനിക്ക്‌ അഡ്രസ്‌ തെറ്റിയതാണ്‌".

മാസങ്ങൾ പലതും കടന്ന് പോയി.

ഹംസയുടെ നാട്ടിൽ നടക്കുന്ന ഒരു ചടങ്ങിലേക്ക്‌ നാട്ടുകാർ അവനെ ക്ഷണിച്ചു.

ചടങ്ങുകൾ കഴിഞ്ഞപ്പോൾ, താൻ ജനിച്ച്‌ വളർന്ന വീട്‌ കാണുവാൻ ഹംസക്ക്‌ ആഗ്രഹം. അയാൾ വിട്ടിലേക്ക്‌ നടന്നു.

ഉമ്മ മരിച്ച വിവരം അയൽവാസി പറഞ്ഞപ്പോൾ ഹംസ കരഞ്ഞില്ല. ഒരു ഭാരം ഒഴിഞ്ഞ സന്തോഷത്തൊടെ ഹംസ തിരിച്ച്‌ നടക്കുകയായിരുന്നു. അപ്പോൾ, അയൽവാസി, ഉമ്മ അവസാനമായി എഴുതിയ ഒരു കത്ത്‌ ഹംസയെ എൽപ്പിച്ചു.

"പ്രിയമുള്ള മകനെ,

നിന്നെക്കുറിച്ച്‌ മാത്രമായിരുന്നു എന്റെ ചിന്ത. നിന്നെ പട്ടണത്തിൽ വന്ന് സന്ദർശിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. നിന്റെ കുട്ടികളെ ഭയപ്പെടുത്തിയതിനും. നീ ഈ നാട്ടിൽ വരുന്നു എന്ന് ഞാൻ അറിഞ്ഞു. എനിക്ക്‌ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ നിന്നെ വന്ന് കാണുമായിരുന്നു. ഞാൻ നിന്നെ പല പ്രവശ്യം അപമാനപ്പെടുത്തിയിട്ടുണ്ട്‌. അതിനും മാപ്പ്‌.

നിനക്കറിയുമോ, നിന്റെ മുന്നാം വയസ്സിൽ നിനക്ക്‌ ഒരു അപകടമുണ്ടായി. നിന്റെ ഒരു കണ്ണ്‌ അതിൽ നഷ്ടപ്പെട്ടിരുന്നു. മകനെ പ്രാണന്‌ തുല്യം സ്നേഹിക്കുന്ന ഒരമ്മ എന്ന നിലയിൽ, നാട്ടുകാർ നിന്നെ ഒറ്റ കണ്ണനെന്ന് വിളിച്ച്‌ കളിയാക്കാതിരിക്കാൻ, ഞാൻ എന്റെ ഒരു കണ്ണ്‌ നിനക്ക്‌ തന്നു.

സ്നേഹത്തോടെ

ഉമ്മ."

Monday, October 6, 2008

യാത്രമൊഴി

"എന്നെ ഉപ്പ കുളിപ്പിച്ച മതി, എന്നും എന്നെ ഉപ്പയല്ലെ കുളിപ്പിക്കുന്നത്‌, ഉമ്മ പോ"

ഉമ്മയോട്‌ വഴക്കിട്ട്‌ ചിണുങ്ങികരയുന്ന മോളുടെ ശബ്ദമാണെനെ ഉണർത്തിയത്‌.

"ഇന്ന് ഉപ്പ കുളിപ്പിക്കും, നാളെ അന്നെ ആരാ കുളിപ്പിക്ക്യ"

മിഴികോണിലൂടെ ഓലിച്ചിറങ്ങിയ കണ്ണുനിർ തുടച്ച്‌, ഇടം കണ്ണിട്ട്‌ എന്നെ നോക്കി, പാതി മേശപ്പുറത്ത്‌നിന്നും ചായയെടുത്ത്‌ കൈയിൽ വെച്ചു.

"സമയം 6 ആയി, 10 മണിക്കല്ലെ വിമാനം."

യതാർത്ഥ്യങ്ങളുമായി പെരുത്തപ്പെടുവാൻ സമയമെടുത്തു. അതെ, ഇനി ഏതാനും മണിക്കുറുകൾ മാത്രം.

നൂറ് കൂട്ടം കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചത്‌ മുഴുവൻ യാന്ത്രികമായി മൂളികേട്ടു അവൾ.

മോളെ പിടിച്ച്‌ തുരുതൂരെ ഉമ്മ വെച്ചു. നിലത്ത്‌ വെക്കുവാൻ കഴിയാത്ത പോലെ.

മുത്തം കിട്ടിയ സന്തോഷത്തിൽ, പതിവ്‌ പോലെ അവൾ പറഞ്ഞു. "ഇനി ഇമ്മച്ചിക്ക്‌".

നിയന്ത്രണങ്ങൾ എല്ലാം അറ്റ്‌ പോയി. പൊട്ടികരഞ്ഞ്‌, എന്നെ ചേർത്തണച്ച്‌കൊണ്ട്‌ പാതി ചോദിച്ചു.

"പോവ്വാണ്ടിരുന്നൂടെ ഇങ്ങക്ക്‌."

കഴുത്തിലണിഞ്ഞ പ്രവാസത്തിന്റെ ചങ്ങലയുമായി, വിധിക്കപ്പെട്ട വിരഹത്തിന്റെ നോമ്പരം പേറി, വീണ്ടും മരുഭൂമിയിലേക്ക്‌...

Saturday, October 4, 2008

ടൈം ടേബിൽ

എന്തോ കാരണംകൊണ്ട്‌ അന്ന് കോളെജിന്‌ അവധിയായിരുന്നു. കിട്ടിയ അവധി വെറുതെ കളയാതെ പുതപ്പ്‌ തലവഴി മൂടിപുതച്ച്‌ കിടന്നിട്ടും സ്വസ്ഥമായി ഉറങ്ങുവാൻ സമ്മതിക്കതെ വലിയ വായിൽ കരയുന്ന അനിയന്റെ ശബ്ദം കേട്ടാണ്‌ അന്ന് നേരം പുലർന്നത്‌. കുരുത്തകേടുകൾ അധികം മറ്റുള്ളവർക്ക്‌ കൊടുക്കാതെ എല്ലാം സ്വയം കീഴടക്കിവെച്ചിരിക്കുന്നവന്റെ ശബ്ദം ഉച്ചത്തിലായി.

"ഇമ്മാ, ഇപ്പ എവടെ, ഞാൻ ഇന്നലെ തന്നെ പറഞ്ഞത്‌, ഇന്ന് ടിച്ചർ പുതിയ ടൈം ടേബിൽ തരൂംന്ന്, അയ്ൻ പൈസ കൊടുക്കണം. ഇഞ്ഞി അത്‌ വങ്ങാണ്ട്‌ ഞാൻ തോറ്റാ പിന്നെ എന്നെ കുറ്റം പറയരുത്‌".

കുണ്ടോട്ടി കവിതയിൽ പുതിയ പടം റിലീസാവുന്ന അന്ന്‌തനെ അത്‌ കാണണം എന്ന് നിർബന്ധമുള്ള ഇവൻ എങ്ങനെ ജയിക്കാനാണെന്ന് ഞാൻ ചിന്തിച്ചു. എന്നാലും അനിയനല്ലെ, പോട്ടെ, ഇനി ഇപ്പോ ടൈം ടേബിൽ ഇല്ലാത്തത്‌കൊണ്ട്‌ അവൻ തോൽക്കേണ്ടെന്ന് കരുതി, കാശെടുക്കാനായി എന്റെ പോക്കറ്റിൽ കൈയിട്ടതും, സ്ലീപ്പ്‌ മോഡിലായിരുന്ന എന്റെ മെമ്മോറിയിൽ ആരോ റൈറ്റ്‌ മോസ്‌ ക്ലിക്കി. കേട്ടത്‌ സത്യമാണെന്നുറപ്പിക്കുവാൻ തലകുടഞ്ഞ്‌ ജനാലിനടുത്തെത്തി ഞാൻ ചെവി വട്ടം പിടിച്ചു.

"അപ്പോ, കഴിഞ്ഞമാസല്ലെ അൻക്ക്‌ ഒരു ടൈം ടേബിളിന്‌ പൈസ തന്നത്‌, ടിച്ചറോട്‌ നാളെ തരാന്ന് പറഞ്ഞാളാ". ഉമ്മ തന്റെ അക്കൗണ്ട്‌ വിവരം വെളിപ്പെടുത്തി.

"എല്ലാ കുട്ട്യാളും ഇന്ന് പൈസ കൊടുക്കും, ഞാൻ മാത്രം പൈസ ഇല്ലാതെ ചെന്നാൽ...."

ദയനീയമായി അനിയൻ കരയുന്നു.

പച്ച ബെൽറ്റിനുള്ളിൽ നിന്നും 50 പൈസയുടെ നാല്‌ നാണയങ്ങൾ നീട്ടിപിടിച്ച്‌ ഉപ്പ പറഞ്ഞു "ന്നാ, ഇഞ്ഞി പൈസ കിട്ടാഞ്ഞിട്ട്‌ ഇജി സ്കൂളിൽ പോവാതെ നിക്കണ്ട".

അനിയൻ പൈസ വാങ്ങുന്നതിന്‌ മുൻപെ ഞാൻ വാതിൽ തുറന്ന് പുറത്തിറങ്ങി.

"ഇതെന്തിനാ പൈസ?"

നീട്ടിയ കൈ പിൻവലിച്ച്‌ അനിയൻ പതിയെ പുറത്തേക്ക്‌ നടന്നു.

"ഇമ്മാ, ഞാൻ പോവാ."

ജീവൻ തിരിച്ച്‌ കിട്ടിയ സന്തോഷത്തിൽ അനിയൻ മുള്ള്‌വേലി ചാടികടന്ന് ഓടി മറഞ്ഞു.

"ഫീസില്ലാതെ കുട്ട്യളെ പഠിപ്പിച്ചുമ്ന്ന് പറഞ്ഞിട്ട്‌ മാസ്റ്റമാര്‌ അയ്നും ഇതിനും ന്നോക്കെ പറഞ്ഞി കുട്ട്യേളെ കൈകന്ന് പൈസ വാങ്ങ്‌ണ്‌ണ്ട്‌.".

നാണയം തിരിക്കെ ഭദ്രമായി പച്ചബെൽറ്റിൽ തന്നെ നിക്ഷേപിച്ച്‌ ഉപ്പ അത്മഗതം ചെയ്തു.

"അല്ല, ഇജി പഠിച്ചിന്യ കാലാത്ത്‌ ടൈടേബിൽ ഒന്നും ഇല്യേയ്നിയോ". ഉപ്പ തിരിഞ്ഞ്‌ എന്നോട്‌ ചോദിച്ചു.

"ടൈം ടേബിൽ ടിച്ചർ വെറുതെ തരുന്നതാണ്‌. അയ്ന്‌ പൈസ ഒന്നും കൊടുക്കണ്ട. ഇഞ്ഞി ഇന്നോട്‌ ചോയ്ക്കാണ്ട്‌ ഓന്‌ അഞ്ചിന്റെ പൈസ കൊടുക്കരുത്‌".

"പടച്ചോനെ, ഓൻ മാസം മാസം ടൈം ടേബിൽ മാറിന്ന് പറഞ്ഞ്‌ ഇന്നോട്‌ രണ്ടുർപ്പ്യ വാങ്ങലുണ്ട്‌. ഹമ്മുക്ക്‌".
-----------------
കരിപ്പുരിൽ നിന്നും രാവിലെകിട്ടുന്ന ഒരു രൂപയുമായി മഞ്ചേരിയിൽ പോയി തിരിച്ച്‌ വന്ന്, ബാക്കിയാവുന്ന 10 പൈസ ഉമ്മയെ ഏൽപ്പിക്കുന്ന, കോളേജ്‌ വിദ്യാഭ്യാസ കാലം, ഒരിക്കലും മായാതെ, കൂടുതൽ നിറപകിട്ടോടെ ഇന്നും മനസിലുണ്ട്‌.